Monday, August 4, 2008

ഫര്‍ഹാന്‍: തര്‍ജ്ജനി ഓഗസ്റ്റ്‌ ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്‌

1.

ജീവിച്ചിരിക്കും എന്ന് ഞാന്‍ വിചാരിച്ചിട്ടും ഫര്‍ഹാന്‍ മരിച്ചു. അയാള്‍ ജീവിക്കാന്‍ ആഗ്രഹിച്ചിരുന്നില്ല എന്ന് കരുതാന്‍ എനിക്ക് ഇപ്പോഴും കഴിയുന്നില്ല.

2.

ഇങ്ങനെ ഒന്നും തോന്നുന്നില്ല എന്നു വിചാരിച്ചു കിടക്കുമ്പോള്‍ തോന്നലുകള്‍ക്കു തന്നെ ഒരു ഭാരക്കുറവുണ്ടാകും. ഫര്‍ഹാന്‍റെ ശബ്ദം ക്ഷീണിച്ചിരുന്നു.

തനിക്ക് രോഗമൊന്നുമില്ലാ എന്നു വരുത്തിത്തീര്‍ക്കാന്‍ ഒരു രോഗി ചെയ്യുന്ന ചാപല്യങ്ങളെല്ലാം അയാള്‍ ചെയ്തു കൊണ്ടിരുന്നു.

ഒരു മാസ്സീവ് സ്ട്രോക്കില്‍ നിന്നും കഷ്ടിച്ചാണ്‍ നിങ്ങള്‍ രക്ഷപെട്ടത്.

ഞാനത് പറഞ്ഞപ്പോള്‍ അടുത്ത് നിന്ന സജദിന്‍‌റെ ശബ്ദമുയര്‍ന്നു.

ഫര്‍ഹാന്‍, എല്ലാം നിങ്ങളുടെ ജീവിതരീതിയുടെ കുഴപ്പമാണ്‌‍.

എന്ത് കുഴപ്പം ഭായ്, അല്‍ള്ളാഹ് എന്‍‌റെ ജീവിതത്തില്‍ നടക്കേണ്ടതെല്ലാം എപ്പോഴേ എഴുതി വച്ചിരിക്കുന്നു.

അതെ, റോയല്‍ യൂണിവേര്‍സിറ്റി ഹോസ്പിറ്റലില്‍ തന്നെ നിങ്ങള്‍ കിടക്കുമെന്നും കാണുമല്ലേ? ഞാന്‍ കളിയാക്കി.

സുമന്‍... ഉറക്കത്തില്‍ ശ്വാസം മുട്ടി, തല പെരുത്ത്, ശരീരം മുഴുവന്‍ കഴച്ച് എഴുന്നേറ്റപ്പോള്‍ ഞാന്‍ നിങ്ങളെയാണാദ്യം വിളിക്കാന്‍ ശ്രമിച്ചത്.

നൈറ്റ്ഷിഫ്‌റ്റ് കഴിഞ്ഞ് വന്ന് ഞാന്‍ നല്ല ഉറക്കത്തിലായിരുന്നു. കുറ്റബോധത്തോടെ ഞാന്‍ പറഞ്ഞു.

ഞാന്‍ മരണത്തെ ശരിക്കും കണ്ടു സുമന്‍. അതിനെന്നെ വിട്ടു കൊടുക്കാന്‍ ഞാന്‍ തയ്യാറായിരുന്നു. പക്ഷേ ശരീരത്തിനും മനസ്സിനും കനം കൂടി കൂടി വന്നു സഹിക്കാന്‍ വയ്യാതായപ്പോള്‍ ഞാന്‍ എന്‍റെ നാടിനെ ഓര്‍ത്തു. എനിക്ക് ബംഗ്ലാദേശില്‍ ചെന്ന് മരിച്ചാല്‍ മതി. എന്‍റെ ബാപ്പയും കുടുംബത്തിലെ മുതിര്‍ന്നവരും വെടി കൊണ്ട് വീണ് മരിച്ച എന്‍റെ നാട്ടില്‍, എന്‍റെ സഹോദരിമാര്‍ മാനഭംഗത്തിനിരയായ ബ്രാഹ്മിന്‍ബാരിയായിലെ തെരുവില്‍, കരഞ്ഞ് കരഞ്ഞ് എന്‍റെ ഉമ്മയ്ക്ക് ശബ്ദം നഷ്ടപ്പെട്ട എന്‍റെ വീട്ടില്‍ വേണം എനിക്ക് മരിക്കാന്‍.

ആര്‍ യൂ സ്റ്റുപ്പിഡ്. നിനക്ക് മറ്റൊന്നും പറയാനില്ലേ? നീയുടനെയൊന്നും മരിക്കില്ല. ഞങ്ങളെയൊക്കെ കുറച്ചു കൂടി ബുദ്ധിമുട്ടിച്ചിട്ടേ നീ പോകൂ. സജദ് ദേഷ്യപ്പെട്ടു.

സജദ് ജനിച്ചത് പാകിസ്ഥാനിലാണെങ്കിലും ബംഗ്ലാദേശിലെ സ്വാതന്ത്ര്യസമരം അടിച്ചമര്‍ത്താന്‍ നിയുക്തമാക്കപ്പെട്ട പാകിസ്ഥാന്‍ പട്ടാളത്തിലെ ഭടനായിരുന്ന പിതാവിനൊപ്പം ബംഗ്ലാദേശില്‍ എത്തിച്ചേര്‍ന്ന് പിന്നീട് അവിടെ വളരുകയാണുണ്ടായത്.

ഫര്‍ഹാന്‍റെ കണ്ണുകള്‍ അടഞ്ഞു പോകുന്നുണ്ടായിരുന്നു. അയാള്‍ ഉറങ്ങിക്കഴിഞ്ഞാണ്‌‍ ഞങ്ങള്‍ ആശുപത്രി വിട്ടു പോന്നത്.

3.

ബ്രാഹ്മിന്‍ബാരിയയിലെ ഞങ്ങളുടെ വീടിന് മുന്‍പില്‍ നിറയെ പച്ചപ്പും കായ്ഫലവുമുള്ള മരങ്ങളുണ്ട്. അതിനപ്പുറം വലിയ തടാകമാണ്‌‍. നല്ല വെയിലത്തു പോലും ആ തടാകത്തിലെ വെള്ളത്തിനും അവിടുത്തെ കാറ്റിനും നല്ല തണുപ്പാണ്‌. വൈകുന്നേരം സ്കൂളില്‍ നിന്നും വന്നു കഴിഞ്ഞാല്‍ ഞങ്ങള്‍ കുട്ടികള്‍ നീന്തലും കുളിയും തിമിര്‍പ്പുമായി ആ തടാകത്തില്‍ തന്നെയാണ്‌‍. രാത്രിയില്‍ ഞങ്ങള്‍ ബോട്ടില്‍ മീന്‍ പിടിക്കാന്‍ പോകും. തണുത്ത കാറ്റ് കൊണ്ട് ബീഡിയും വലിച്ച് ബോട്ടില്‍ ഇരിക്കുമ്പോള്‍ ചിലപ്പോള്‍ മുഴുത്ത മീനിനെ കിട്ടും. അപ്പോള്‍ ഞങ്ങള്‍ പറയും “അഞ്ച് നിമിഷം” എന്ന്; അതായത് ആ മീനിനെ തിന്നു തീര്‍ക്കാന്‍ അഞ്ച് നിമിഷം മതി എന്ന്.

ഞാന്‍ ഹൈസ്കൂളില്‍ പഠിക്കുമ്പോഴാണ് ഇളയച്ഛനും കുടുംബവും ബ്രാഹ്മിന്‍ബാരിയയില്‍ വന്നു താമസം തുടങ്ങിയത്. ഇളയച്ഛന് പന്ത്രണ്ട് വയസ്സുകാരിയായ ഒരു മകളുണ്ട്. ഇളയച്ഛന്‍റെ കൈ പിടിച്ച് തടാകത്തിനപ്പുറം അവള്‍‍ വന്നു നില്‍ക്കും. മിക്കവാറും ഞാനാണ് ബോട്ട് തുഴഞ്ഞ് ചെല്ലുക. അവരെ ബോട്ടില്‍ കയറ്റി തിരിച്ച് ഞാന്‍ ബോട്ട് തുഴയുമ്പോള്‍ കാറ്റില്‍ ഇളകുന്ന ചെമ്പന്‌മുടി ഒതുക്കി അവളെന്നെ നോക്കി ചിരിക്കും. അപ്പോള്‍ ഒരു ട്രൌസര്‍ മാത്രമിട്ടിരിക്കുന്ന എന്‍റെ നഗ്നതയില്‍ ലജ്ജിച്ച് തുഴപ്പാട് മാത്രം നോക്കി ഞാന്‍ തുഴയും.

ഇസ്ലാമിന് നിരക്കാത്ത ജീവിതം നയിക്കുന്നവന്‍ എന്ന്‍ ബാപ്പ വിശേഷിപ്പിക്കുന്ന ഒരു അമ്മാവന്‍ എനിക്കുണ്ട്. ഇളയച്ഛന്‍റെ മകളോട് മാത്രം അയാള്‍ പ്രത്യേകവാത്സല്യം കാണിച്ച് പോന്നിരുന്നു. ഒരു മഴക്കാലത്താണ് ബാപ്പ അമ്മാവനെ തല്ലിയതും കഴുത്തിനു പിടിച്ച് മഴയത്തേക്ക് ഇറക്കി വിട്ടതും. ഉമ്മ അമ്മാവനെ ശാപവചനങ്ങള്‍ കൊണ്ട് മൂടുന്നുണ്ടായിരുന്നു. തുടയില്‍ കൂടി ചോരയൊഴുകുന്ന ഇളയച്ഛന്‍റെ മകളെ എടുത്ത് കൊണ്ട് ബാപ്പ പെരുമഴയത്ത് ആശുപത്രിയിലേക്ക് ഓടി. പുറകെ ഓടിയപ്പോഴാണ് മഴയ്ക്കും ചിലപ്പോഴൊക്കെ ചൂടാണെന്ന് എനിക്കു മനസ്സിലായത്.

4.

സുമന്‍, എന്‍റെ അമ്മ മരിക്കുന്നതിന് തൊട്ടു മുന്‍പ് തന്നെ എനിക്കു മനസ്സിലായിരുന്നു അവര്‍ മരിക്കാന്‍ പോകുകയാണെന്ന്. ഞാന്‍ മറ്റൊരു മുറിയില്‍ ഒറ്റയ്ക്ക് ചെന്നിരുന്നു. എന്‍‌റെ നെഞ്ച് വിങ്ങിക്കൊണ്ടിരുന്നു. അനാഥത്വം പതുക്കെ എന്നെ ഗ്രസിക്കാന്‍ തുടങ്ങി. അപ്പുറത്ത് അമ്മയുടെ മുറിയില്‍ നിന്നും കൂട്ടക്കരച്ചില്‍ ഉയര്‍ന്നപ്പോള്‍ ഒരു തുള്ളി കണ്ണുനീര്‍ എന്‍‌റെ കണ്ണില്‍ നിന്നും വന്നില്ല. അമ്മയുടെ സംസ്കാരത്തിനാവശ്യമായ പണം എങ്ങനെ കണ്ടെത്തും എന്നായിരുന്നു എന്‍‌റെ ചിന്ത. വീട്ടിലെ ഏക ആണ്തരി ഞാനായിരുന്നു. പതിനഞ്ചുവയസ്സ് മാത്രമുണ്ടായിരുന്ന എനിക്കന്ന് കരയാന്‍ പോലുമുള്ള വിവേകം നഷ്ടപ്പെട്ടിരുന്നു.

ഫര്‍ഹാന്‍ അധികം സംസാരിക്കാതിരിക്കൂ. നിങ്ങള്‍ക്കിപ്പോള്‍ നല്ലതു പോലെ വിശ്രമം ആവശ്യമാണ്. ഞാന്‍ പറഞ്ഞു.

5.

1971-ന് മുന്‍പ് ഞാന്‍ ജനിക്കാതിരുന്നെങ്കില്‍! ബ്രാഹ്മിന്‍ബാരിയയിലെ കാറ്റിനിപ്പോള്‍ നല്ല ഉഷ്ണമാണ്‌. കറുത്ത നിറമുള്ള പൂഴി നിറഞ്ഞ ആ മണ്ണിലാണ് ബാപ്പ വെടിയേറ്റ് വീണത്. അവിടെ തന്നെയാണ് അമ്മാവന്മാരുടെ ചോര കട്ട പിടിച്ച ശവശരീരങ്ങള്‍ പട്ടാളക്കാര്‍ വലിച്ചിഴച്ച് കൊണ്ട് വന്നിട്ടത്. വീടിന്‍റെ മുറ്റത്ത് നിന്നു തുടങ്ങി തടാകത്തിന്‍റെ വശം ചേര്‍ന്ന് പോകുന്ന തെരുവിലാണ് പരസ്യമായി മാനഭംഗത്തിനിരയാക്കപ്പെട്ട് എന്‍റെ സഹോദരിമാരുടെ ശരീരങ്ങള്‍ വിറങ്ങലിച്ചത്. കരഞ്ഞ് കരഞ്ഞ് ഉമ്മയുടെ ശബ്ദം നഷ്ടപ്പെട്ടത് അവിടെയാണ്.

ഞാന്‍ മരിച്ചത് അവിടെയാണ്.

5.

ഫര്‍ഹാന്‍ മരിച്ചു. അയാള്‍ക്ക് ബംഗ്ലാദേശില്‍ പോകാന്‍ കഴിഞ്ഞില്ല എന്ന് എനിക്കു വിശ്വസിക്കാന്‍ പറ്റുന്നില്ല; അല്ലെങ്കില്‍ ഞാന്‍ വിശ്വസിക്കാന്‍ ഇഷ്ടപ്പെടുന്നില്ല.

Sunday, May 18, 2008

സക്കീര്‍

ജിഞ്ചര്‍ ചിക്കനുള്ള മസാലയിലേക്ക് ആനന്ദന്‍ കുരുമുളക് പൊടി തൂളിയിടുമ്പോഴാണ് സക്കീര്‍ ആ പ്രസ്താവന നടത്തിയത്.
ഓ ആനന്ദ്‍ ! അന്നു നീയുണ്ടാക്കിയ ചിക്കന്‍റെ രുചി ഇപ്പോഴും എന്‍റെ നാവിലുണ്ട്. അന്നു രാത്രി മുഴുവന്‍ ലാബില്‍ വര്‍ക്ക് ചെയ്യാന്‍ എന്നെയാ ജിഞ്ചര്‍ ചിക്കന്‍ സഹായിച്ചു.
മസാല പുരണ്ട ഒരു ഇറച്ചിക്കഷണത്തില്‍ കൂടിയാണ് അയാള്‍ തന്‍റെ സ്വകാ‍ര്യതയില്‍ കയറി താമസമുറപ്പിച്ചതെന്ന് ആനന്ദന്‍ ഓര്‍ത്തു.
സക്കീറ് തുടരെ കോട്ടുവായിട്ടു കൊണ്ടിരുന്നു. ദിവസങ്ങളോളം നാലു മണിക്കൂര്‍ മാത്രം ഉറങ്ങി ജോലി ചെയ്ത് അയാളുടെ കണ്ണുകള്‍ ചുവന്നിരുന്നു.
ആനന്ദ് നിങ്ങള്‍ വണ്ണം വയ്ക്കുന്നുണ്ട്.
ആനന്ദന്‍ കഷണങ്ങള്‍ ഇളക്കി മസാല പിടിപ്പിക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നു.
And you are growing breast like a woman.
എന്ത്?
ആനന്ദന്‍ നീരസത്തോടെ അയാളുടെ നേര്‍ക്കു തിരിഞ്ഞു.
സക്കീര്‍ നൂറു കിലോ അടുത്ത് തൂക്കം വരുന്ന ഒരു ആജാനുബാഹു‍ ആയിരുന്നു.

I

ആനന്ദന്‍ ലാബില്‍ ജോലിയില്‍ മുഴുകിയിരിക്കുമ്പോഴാണ് വാതിലില്‍ മുട്ട് കേട്ടത്.
വാതില്‍ തുറന്നപ്പോള്‍ സക്കീര്‍ അയാളെ അഭിവാദ്യം ചെയ്തു.
ഗുഡ്മോര്‍ണിങ്ങ് ആനന്ദ് ഭായ്.
ഗുഡ്മോര്‍ണിങ്ങ്. എന്താ സക്കീര്‍ കാര്യം?
സക്കീര്‍ അല്പം മടിയോടെ പറഞ്ഞു.
You know; I just wanted to tell you that I noticed your fingers when you were sleeping.
അതിന്? ആനന്ദന്‍ പ്രകടമായ ദേഷ്യത്തോടെ ചോദിച്ചു. ലാബില്‍ നിന്നു വിളിച്ചിറക്കിയത് അയാള്‍ക്ക് ഇഷ്ടപ്പെട്ടിരുന്നില്ല.
എന്‍റെ അമ്മയ്ക്കും നിനക്കുള്ളതു പോലെ വിരലിലെ നഖങ്ങള്‍ക്കു ചുറ്റും ഇരുണ്ടിരുന്നു. നിങ്ങള്‍ ബംഗ്ലാദേശിലുറങ്ങുന്ന എന്‍റെ അമ്മയെപ്പോലിരിക്കുന്നു. You are my mother.
സക്കീര്‍ വിക്കി പറഞ്ഞു. പേരറിയാത്ത ഒരു സങ്കടം അയാളുടെ കണ്ണുകളില്‍ ഉണ്ടെന്നു ആനന്ദന്‍ തോന്നി.
എനിക്കെങ്ങനെ നിന്‍റെ അമ്മയാകാന്‍ പറ്റും? ഞാനൊരു‍ സ്ത്രീയല്ല, ബംഗ്ലാദേശിയുമല്ല. I got to go and work.
ആനന്ദന്‍ ലാബില്‍ കയറി വാതിലടച്ചു.

II

ആനന്ദ് ഞാന്‍ നല്ല ഒരാളാണോ?
ആനന്ദന്‍ ഉറങ്ങാന്‍ കിടക്കുമ്പോഴാണ് സക്കീര്‍ അങ്ങനെ ചോദിച്ചത്.
എന്താ ചോദിച്ചത്?
ആനന്ദന്‍ പുതിപ്പനടിയില്‍ നിന്നും തല പൊക്കി അയാളെ നോക്കി.
ഞാന്‍ ഒരു നല്ല വ്യക്തിയല്ല. ഞാന്‍ പറയുന്നതു കേട്ടാല്‍ നിനക്കതു മനസ്സിലാകും.
ആനന്ദന് നല്ലതു പോലെ ഉറക്കം വരുന്നുണ്ടായിരുന്നു.
നീ ആരോടും പറയില്ല എന്നു വാക്കു തരണം. അല്ലെങ്കില്‍ വേണ്ട, നീ ആരോടും പറയില്ല. എനിക്കുറപ്പാണ്.
എങ്ങനെ? ആനന്ദന്‍ ചോദിച്ചു.
കാരണം നീയെന്‍റെ അമ്മയാണ്.
ഞാന്‍ നിന്‍റെ അമ്മയല്ല. ആനന്ദന് ദേഷ്യം വരാന്‍ തുടങ്ങിയിരുന്നു.
നിനക്കറിയാമോ എനിക്ക് പന്ത്രണ്ട് വയസ്സുള്ളപ്പോള്‍ എന്നെ ഒരാള്‍ ശാരീരികമായി ദുരുപയോഗം ചെയ്തിട്ടുണ്ട്. എന്‍റെ രണ്ടാനമ്മയുടെ അനുജന്‍. അയാളത് രണ്ട് വര്‍ഷത്തോളം തുടര്‍ന്നു. തെറ്റാണെന്നറിഞ്ഞു കൊണ്ട് എനിക്കു വിധേയനാകേണ്ടി വന്നു. അവസാനം സഹിക്ക വയ്യാതെ എനിക്കത് അച്ഛനോടു പറയേണ്ടി വന്നു. അന്നു രാത്രി രണ്ടാനമ്മ എന്നെ പൊതിരെ തല്ലി, അവരുടെ അനുജനെ കുറിച്ചു അപവാദം പറഞ്ഞതിനും അയാളെ അവിശ്വസിച്ചതിനും. അന്നു ഉറങ്ങാന്‍ അയാളുടെ അറയിലേക്കു തന്നെ അവര്‍ എന്നെ ഉന്തി വിട്ടു. അയാള്‍ എന്‍റെ മുറിവുകളില്‍ എണ്ണ പുരട്ടി. എന്നിട്ട് എന്നെ പൈശാചികമായി പ്രാപിച്ചു. പക്ഷേ ഞാന്‍ പകരം വീട്ടി. അയാള്‍ക്കു മതിയായിട്ടും ഞാന്‍ അടങ്ങിയില്ല. അവസാനം അയാള്‍ വേദന കൊണ്ട് അലറിക്കരഞ്ഞു.
ആനന്ദന്‍ പതുക്കെ ഭിത്തിക്ക് നേരെ തിരിഞ്ഞു കിടന്നു.
വര്‍ഷങ്ങള്‍ക്കു ശേഷം എന്നെയും ഭാര്യയേയും വിരുന്നു വിളിച്ചു അയാളും എന്‍റെ രണ്ടാനമ്മയും. അവിടെ അവര്‍ ചോദിച്ചതിനൊന്നും ഞാന്‍ ഉത്തരം പറഞ്ഞില്ല, പകരം അവരെ രൂക്ഷമായി നോക്കി. അവര്‍ വിളമ്പിയതൊന്നും ഞാന്‍ കഴിച്ചില്ല. ചിക്കന്‍ കഷണങ്ങള്‍ ഞാന് വിരലുകള്‍ക്കിടയിലിട്ട് പകിട പോലെ ഉരുട്ടിക്കളിച്ചു.
You are a bad guy. ആനന്ദന്‍ സക്കീറിന് നേരെ തിരിഞ്ഞു കിടന്നു.
എന്തു കൊണ്ട്?
കാരണം നിങ്ങള്‍ ആ ഭക്ഷണം നിഷേധിച്ചു. അത് പാപമാണ്.
സക്കീര്‍ പിന്നെ ഒന്നും സംസാരിച്ചില്ല.

III

ഉറക്കത്തില്‍ ആനന്ദന്‍ രണ്ട് സ്വപ്നങ്ങള്‍ കണ്ടു.
ആദ്യത്തേതില്‍ തലമുടിയില്‍ വാത്സല്യത്തോടെ തലോടുന്ന നഖങ്ങളുടെ ചുറ്റും ഇരുണ്ട ചര്‍മ്മമുള്ള വിരലുകളേയാണ് കണ്ടത്.
രണ്ടാമത്തേതില്‍ അയാളുടെ തുടയില്‍ പതിയുന്ന തടിച്ച കൈ വിരലുകളേയും അയാള്‍ക്കു മേല്‍ അമരുന്ന ഭാരമുള്ള ശരീരത്തെയുമാണ് കണ്ടത്.
പ്രതിരോധിക്കാനെന്ന വണ്ണം ആനന്ദന്‍ ചുമരിനു നേര്‍ തിരിഞ്ഞു കിടന്നു. തുടകള്‍ക്കിടയില്‍ കൈ തിരുകി അയാള്‍ പകുതി മയക്കത്തിലേക്കുണര്‍ന്നു.
അയാളുടെ ബെഡ്ഡിനു താഴെ കാര്‍പ്പെറ്റില് വിരിച്ച പുതപ്പില്‍ സക്കീര്‍ കൂര്‍ക്കം വലിച്ചുറങ്ങിക്കൊണ്ടിരുന്നു.

IV

സക്കീര്‍ മുറി വിട്ടു പോയപ്പോള്‍ ആനന്ദന്‍ കമ്പ്യൂട്ടറിനു മുന്‍പില്‍ ഇരിക്കുകയായിരുന്നു. സാധനങ്ങള്‍ ചുമന്നു മാറ്റാന്‍ സക്കീര്‍ അയാളോടു സഹായം ചോദിച്ചില്ല. സഹായിക്കണോ എന്നു ആനന്ദന്‍ ചോദിച്ചതുമില്ല.
സക്കീര്‍ പോയിക്കഴിഞ്ഞപ്പോള്‍ ആനന്ദന്‍ ഫാന്‍ ഓണ്‍ ചെയ്തു സോഫായില് കിടന്നു. കാറ്റ് എല്ലായിടത്തുമെത്തുന്ന രീതിയില്‍ തന്‍റെ ശരീരം സ്വതന്ത്രമാണെന്ന് ആനന്ദനു തോന്നി. എങ്കിലും തന്‍റെ മുലക്കണ്ണുകള്‍ കടയുന്നതെന്തു കൊണ്ടെന്നു മാത്രം അയാള്‍ക്ക് മനസ്സിലായില്ല.

Monday, April 28, 2008

അപരാധങ്ങള്‍

അയാള്‍ കിടക്കയില്‍ നിന്നെഴുന്നേല്‍ക്കുമ്പോള്‍ പുറത്തു വെയിലിന്‍ മഞ്ഞ നിറമാകാന്‍ തുടങ്ങിയിരുന്നു.
നിന്‍‌റെ അച്ഛനും അമ്മയും എപ്പോള്‍ വരുമെന്നാ പറഞ്ഞത്?
അറിയില്ല. ഗുരുവായൂരെത്തിയപ്പോള്‍ വിളിച്ചിരുന്നു.
മാറിപ്പോയ സോക്സ് അയാള്‍ കാലില്‍ നിന്നും വലിച്ചൂരി.
നിന്‍‌റെ കല്യാണം നടക്കാന്‍ വേണ്ടിയല്ലേ?
പാവം എന്‍‌റെ അച്ഛനുമമ്മയും.
അവള്‍ എഴുന്നേറ്‌റിരുന്നു.
അയാള്‍ ഷര്‍ട്ടിന്‍‌റെ പോക്കറ്‌റില്‍ നിന്നും കുറച്ച് നോട്ടുകള്‍ എടുത്ത് അവളുടെ നേരെ നീട്ടി.
എന്താ ഇത്?
അയാള്‍ ഒന്നും മിണ്ടിയില്ല.
ഛീ... പട്ടീ എനിക്കു വേണ്ട നിന്‍‌റെ കാശ്.
ഞാന്‍ ഒന്നും വെറുതെ വാങ്ങാറില്ല.
അയാള്‍ ആ നോട്ടുകള്‍ അവളുടെ അടുത്ത് കിടക്കയില്‍ വച്ചു.
അയാള്‍ വാതിലടച്ച് ഇറങ്ങിപ്പോയിട്ടും അവള്‍ കുറേ സമയം അങ്ങനെ തന്നെ ഇരുന്നു.
പിന്നെ ഒരു നോട്ടെടുത്ത് ചുരുട്ടി ചുണ്ടില്‍ വച്ച് അടുക്കളയിലേക്ക് നടന്നു.
ചായയിടാനായി സ്‌റ്റൌവ് ഓണ്‍ ചെയ്തെങ്കിലും പിന്നെ വേണ്ടെന്ന് വച്ച് ചുരുട്ടിയ കടലാസിന്‍റെ അറ്റത്ത് തീ പിടിപ്പിച്ച് പതുക്കെ അത് കത്തിക്കയറുന്നത് നോക്കി നിന്നു.

$ $ $ $ $ $

അയാള്‍ നടന്ന് വഴി തിരിഞ്ഞത് ചെറിയൊരു കവലയുടെ അവസാനഭാഗത്ത് നിന്നായിരുന്നു. ചെമ്മണ്‍പാതയുടെ ഒരു വശത്തുള്ള കലങ്ങിയ വെള്ളമുള്ള ചെറിയ കനാലില്‍ ഒരു നായ്ക്കുഞ്ഞ് വെപ്രാളപ്പെട്ട് നീന്തി അക്കര പറ്റുന്നത് അയാള്‍ കണ്ടു. അത് വിറച്ച് കൊണ്ട് വാലാട്ടി ഓടിച്ചെന്നതും ചൂണ്ടയിട്ടു കൊണ്ടിരുന്ന രണ്ട് പിള്ളേര്‍ വീണ്ടുമതിനെ തള്ളി വെള്ളത്തിലിട്ടു. മീന്‍ കൊത്താനായി ചൂളം കുത്തിക്കൊണ്ടിരിക്കുന്ന ആ പിള്ളേരെ നോക്കി അയാള്‍ നടന്നു.
വഴി തിരിഞ്ഞ് കയറിപ്പോകുന്ന കയറ്റത്തിനിരുവശവും കൈത വളര്‍ത്തുന്ന മണ്തിട്ടകളാണ്‍.
അധികം നടന്ന് തെളിഞ്ഞിട്ടില്ലാത്ത വഴിത്താരകളില്‍ കൂടി അയാള്‍ മുകളിലേയ്ക്ക് കയറുമ്പോള്‍ പുറകില്‍ കൈതക്കാട് തീര്‍ന്നു. ഒറ്റപ്പെട്ട മരങ്ങളുടെ ഇടയില്‍ കൂടി അയാള്‍ വിയര്‍ത്ത് നടന്നു കയറിപ്പോയി.

$ $ $ $ $

ഇരു വശവും തകര്‍ന്നു വീണ അറ്റങ്ങള്‍ തുറന്ന ഒരു ഇടനാഴിയുടെ മുന്‍പില്‍ അയാള്‍ നിന്നു. അയാ‍ള്‍ക്കു പിന്നില് ഇരുട്ട് കയറി വന്നു കൊണ്ടിരുന്നു. പൊടുന്നനെ തിണിര്‍ത്തിറങ്ങി വന്ന വെളിച്ചത്തില്‍ ഇടനാഴിയുടെ മറുവശത്ത് ഒരു കറുത്ത മരത്തെ അയാള്‍ കണ്ടു. അതിനപ്പുറം മറ്റൊന്നുമുണ്ടെന്ന് അയാള്‍ക്ക് തോന്നിയില്ല. രണ്ടാമത്തെ മിന്നലിലാണ്‍ ആ മരത്തില്‍ തല കീഴായി എന്തൊക്കെയോ തൂങ്ങിക്കിടപ്പുണ്ടോയെന്ന് അയാള്‍ക്ക് സംശയം തോന്നിയത്.

$ $ $ $ $

എന്തൊരു കുടിയാ കുഞ്ഞേ ഇത്. ഷാപ്പില്‍ ഒരു മറയ്ക്കപ്പുറം ഞാനുമുണ്ടായിരുന്നു. എന്നാലും... എണീറ്റേ കുഞ്ഞേ.
മുഖത്തു മുഴുവന്‍ ചേറ്. താങ്ങിപ്പിടിച്ചെഴുന്നേല്‍പ്പിച്ച കറുത്ത മനുഷ്യനെ അയാള്‍ ഈര്‍ഷ്യയോടെ നോക്കി. എന്തൊക്കെയാണിയാള്‍ പറയുന്നത്.
നടക്കാന്‍ പറ്റിയ അവസ്ഥയാണോ. വീടെവിടാന്നു പറ. ഞാന്‍ കൊണ്ടോന്നാക്കാം.
താങ്ങിപ്പിടിച്ച കൈകളെ അയാള്‍ വെറുപ്പോടെ ശക്തിയായി തട്ടി മാറ്റി. പ്രായമായ ശരീരം പറന്നു കളിക്കുന്ന ഒരു തൂവല്‍ പോലെ ചേറില്‍ പതിച്ചു. അയാളുടെ കറുപ്പിനടിയില്‍ നിന്നും കൂര്‍ത്ത കരിങ്കല്‍ തുളച്ച മുറിവ് വാര്‍ന്ന് ലവണരുചിയുള്ള ചോര കുഴഞ്ഞ ചേര്‍മണ്ണില്‍ പടര്‍ന്നു. തൂവല്‍ അനങ്ങാതെ മലര്‍ന്നു കിടന്നു. പെട്ടെന്ന് പെയ്ത ഒരു മഴയില്‍ പാടം നിറയെ വെള്ളം കയറാന്‍ തുടങ്ങി. അയാള്‍ ചെമ്മണ്‍പാതയില്‍ കയറി. ഏത് വിളുമ്പില്‍ നിന്നാണ്‍ ഒരു കരച്ചിലില്‍ വീഴുക എന്നറിയാതെ അയാള്‍ നടന്നു.

$ $ $ $ $ $

ഇഷ്ടികക്കളത്തില്‍ ടാര്‍പോളിന്‍ വലിച്ച് കെട്ടിയ ഷെഡ്ഡില്‍ ഒരു ആറാം ക്ലാസുകാരി അണ്ണാ... അന്ത മാതിരിയൊന്നും സെയ്യക്കൂടാത്... എന്ന് പിറുപിറുത്ത് കൊണ്ട് ഉറക്കത്തില്‍ ഇടയ്ക്കിടെ ഞെട്ടിക്കൊണ്ടിരുന്നു.